Thursday, 20 March 2014

തലസ്ഥാനത്ത് 60 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി; അഞ്ചുപേര്‍ പിടിയില്‍

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് പോലീസ് നടത്തിയ പരിശോധനയില്‍ അറുപത് ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. പേട്ട അക്ഷരവീഥി ലെയ്‌നിലെ വീട്, ചാല ആര്യശാലയിലെ വസ്ത്രശാല എന്നിവിടങ്ങളില്‍ നിന്നാണ് സിറ്റി പോലീസ് കള്ളപ്പണം പിടിച്ചെടുത്തത്. തമിഴ്‌നാട് സ്വദേശിയടക്കം അഞ്ചുപേരെ പോലീസ് പിടികൂടി ആദായനികുതി വകുപ്പിന് കൈമാറി. ഇവരുടെ സംഘത്തലവനായ കോഴിക്കോട് സ്വദേശി ഷമീറിനായി അന്വേഷണ സംഘം തിരച്ചില്‍ തുടങ്ങി. കോഴിക്കോട്ട് നിന്ന് ഇയാള്‍ നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ചാണ് കാരിയര്‍മാര്‍ പണം വിതരണം ചെയ്തിരുന്നത്.

കോഴിക്കോട് കൊടുവള്ളി സ്വദേശികളായ അനസ്, ഷംസുദ്ദീന്‍, അസൈനാര്‍, അനസ് എന്നിവരും മാര്‍ത്താണ്ഡം സ്വദേശി അലക്‌സാണ്ടറുമാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് സി.ഐ ബി. വിനോദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അറുപതുലക്ഷം രൂപ കണ്ടെടുത്തത്.

തിങ്കളാഴ്ച രാത്രിമുതല്‍ നഗരത്തില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് കള്ളപ്പണസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. പേട്ടഅക്ഷരവീഥി ലെയ്‌നിലെ വീട്ടില്‍ റെയ്ഡ് നടത്തിയ മെഡിക്കല്‍കോളേജ് സി.ഐയും സംഘവും 25 ലക്ഷംരൂപ പിടിച്ചെടുത്തു.

അലക്‌സാണ്ടര്‍ ഒഴികെയുള്ള നാലുപേരെ ഇവിടെനിന്ന് പോലീസ് പിടികൂടി. മൂന്നുവര്‍ഷം മുന്‍പാണ് ഈ വീട് വാടകയ്‌ക്കെടുത്തത്. എയര്‍പോര്‍ട്ടിലെ കാര്‍ഗോ സര്‍വീസിലെ തൊഴിലാളികളെന്ന വ്യാജേനയാണ് ഇവിടെ താമസിച്ചിരുന്നത്. പിടിയിലായ കോഴിക്കോട് സ്വദേശികള്‍ മൂന്നുമാസം മുന്‍പാണ് ഇവിടെ ജോലിക്കെത്തിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെതുടര്‍ന്നാണ് അന്വേഷണം ചാലയിലെ വസ്ത്രശാലയിലേക്ക് നീണ്ടത്. മാര്‍വാഡിയായ പൃഥിരാജ് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള പൂജാ ഗാര്‍മെന്റ്‌സിലാണ് കള്ളപ്പണത്തിന്റെ വിതരണം നടക്കുന്നതെന്ന് പിടിയിലായവര്‍ പോലീസിന് വിവരംനല്‍കി. ഇവരുടെ സഹായത്തോടെ സബ്ഏജന്റായ അലക്‌സാണ്ടെറയും പോലീസ് പിടികൂടി. തമിഴ്‌നാട്ടില്‍നിന്ന് പണവുമായി വരുന്ന വഴിയാണ് ഇയാളെ പോലീസ് പിടികുടിയത്.

നോട്ടുകെട്ടുകളിലുള്ള നോട്ടിന്റെ സീരിയല്‍ നമ്പറും അത് എത്രരൂപയുടെ നോട്ടാണെന്നുമുള്ള എസ്.എം.എസ് കാട്ടിയാല്‍ യാതൊരു പരിശോധനയുമില്ലാതെ പണം നല്‍കുന്നതായിരുന്നു ഇവിടത്തെ ഒരുരീതി. അല്ലെങ്കില്‍ ഒരുനോട്ട് മുറിച്ചെടുത്തതിന്റെ പകുതി ഹാജരാക്കണം.
പിടിയിലായവരില്‍ നിന്ന് നോട്ടിന്റെ സീരിയല്‍ നമ്പറടങ്ങിയ എസ്.എം.എസുമായി ശ്രീകാര്യം എസ്.ഐ വി.രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ചാലയിലെ കടയിലെത്തി 17.50 ലക്ഷം രൂപ കൈപ്പറ്റി. തുടര്‍ന്ന് സിറ്റി പോലീസിന്റെ പ്രത്യേകസംഘം വസ്ത്രശാലയില്‍ റെയ്ഡ് നടത്തി 17 ലക്ഷം രൂപകൂടി കണ്ടെടുക്കുകയായിരുന്നു. വസ്ത്രശാല ഉടമ പൃഥിരാജ് സിങ്ങിനെ പിടികൂടാനായില്ല. പലയാളുകള്‍ക്ക് കൈമാറാനായി പണം സൂക്ഷിച്ചിരുന്നത് ഇവിടെ ആണെന്നാണ് പോലീസിന്റെ നിഗമനം.

രാജ്യമെങ്ങും ശൃംഖലകളുള്ള കള്ളപ്പണമാഫിയയിലെ കാരിയര്‍മാരാണ് പിടിയിലായതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നാണ് പണമെത്തിച്ചത്. പിടിച്ചെടുത്ത പണം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കായി കൊണ്ടുവന്നതാണെന്ന് വിവരമില്ല. പിടിച്ചെടുത്ത പണവും പ്രതികെളയും ആദായനികുതിവകുപ്പിന് കൈമാറി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതിവകുപ്പുമാണ് തുടരന്വേഷണം നടത്തുകയെന്നും കമ്മീഷണര്‍ പറഞ്ഞു. ഡി.സി.പി. അജിതാ ബീഗം, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ഡി. വിജയന്‍, റെജി ജേക്കബ്, പി.ബി.ജോയ്, ജവഹര്‍ ജനാര്‍ദ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment