Saturday 23 November 2013

എസ്.എ.ടിയില് ടെസ്റ്റ് ട്യൂബ് ശിശുക്കളുടെ ഇരട്ട മധുരം


തെക്കേയിന്ത്യയില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ ആദ്യ നേട്ടം
തിരുവനന്തപുരം: കുട്ടികള്‍ക്കായുള്ള ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുളത്തൂര്‍ ഉച്ചക്കട സ്വദേശികളായ ദമ്പതിമാര്‍ക്ക് ഇരട്ട മധുരം. അതാകട്ടെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് അപൂര്‍വനേട്ടവുമായി.

ദക്ഷിണേന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.വി.എഫ്. ചികിത്സയിലൂടെയുള്ള ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിനാണ് എസ്.എ.ടി. ആശുപത്രിയില്‍ വെള്ളിയാഴ്ച ജന്മം നല്‍കിയത്. ആറ് വര്‍ഷമായി കുട്ടികളില്ലാതെ വിഷമിച്ച കുളത്തൂര്‍ ഉച്ചക്കട ആര്‍.ജി. നിവാസില്‍ സുരേഷ്‌കുമാറിന്റെ ഭാര്യ നിഖിലയാണ് ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ജന്മം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ ആറരയ്ക്കാണ് എസ്.എ.ടിയുടെ ചരിത്രത്തിലെ പൊന്‍തൂവലാകുന്ന ജനനം നടന്നത്. തെക്കേയിന്ത്യയില്‍ തന്നെ ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഐ.വി.എഫ്. ചികിത്സയിലൂടെ കുട്ടികള്‍ ജനിക്കുന്നത്.

സിസേറിയനിലൂടെയായിരുന്നു പ്രസവം. കുട്ടികള്‍ക്ക് രണ്ട് കിലോഗ്രാം ഭാരം വീതമുണ്ട്. രണ്ടു കുട്ടികളും സുഖമായി അമ്മയ്‌ക്കൊപ്പം കഴിയുന്നതായി പ്രസവ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ എസ്.എ.ടിയിലെ ഐ.വി.എഫ്. ക്ലിനിക്കിന്റെ മേധാവി ഡോ. ഷീലാ ബാലചന്ദ്രന്‍ പറഞ്ഞു.

ഒരു സ്വകാര്യ ആശുപത്രിയില്‍ ഐ.വി.എഫ്. ചെയ്‌തെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് മുപ്പത്തിനാലുകാരിയായ നിഖില എസ്.എ.ടിയില്‍ ചികിത്സയ്‌ക്കെത്തുന്നത്. ഐ.വി.എഫിനുശേഷം എല്ലാ മാസവും പതിവു പരിശോധനകള്‍ മാത്രമാണ് നടത്തിയതെന്ന് ഡോ. ഷീലാ ബാലചന്ദ്രന്‍ പറഞ്ഞു. സാധാരണ ഗര്‍ഭിണികളില്‍ നിന്ന് വ്യത്യസ്തമായി സ്‌കാനിങ് മാത്രം കൂടുതലായി നടത്തി. പ്രത്യേക പരിചരണമോ വിശ്രമമോ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നില്ല.

ഇന്‍ട്ര സൈറ്റോപ്ലാസ്മിക് സ്‌പേം ഇന്‍ജക്ഷന്‍ എന്ന (ഐ. സി.എസ്.ഐ.) ചികിത്സാ രീതിയിലൂടെയാണ് ഗര്‍ഭധാരണം നടത്തിയത്. ഒരു അണ്ഡത്തില്‍ ഒരു ബീജാണു കുത്തിവെയ്ക്കും. ഇതിനുശേഷം ലാബില്‍ വെച്ച് ഭ്രൂണമാക്കി ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതാണ് ഈ ചികിത്സാരീതി. ഈ ചികിത്സ നല്‍കുന്നതിനായി അത്യാധുനിക സൗകര്യമുള്ള ലാബാണ് എസ്.എ.ടി.യില്‍ ഉള്ളത്.

കഴിഞ്ഞ ഏപ്രിലില്‍ ചികിത്സ ആരംഭിച്ച ബാച്ചില്‍ മൂന്ന് പേരാണ് ഐ.വി.എഫ്. നടത്തിയത്. ഈ ബാച്ചില്‍ ഐ.വി.എഫ്. നടത്തിയവരില്‍ ഒരാളുടെ പ്രസവം ഡിസംബര്‍ ആദ്യവാരം നടക്കും. ഏഴുപേര്‍ കൂടി ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ക്ക് ജന്മം നല്‍കാനുള്ള ചികിത്സയിലാണ്. ഡോ. ഷീലാ ബാലചന്ദ്രന് പുറമെ ഡോക്ടര്‍മാരായ അനിത, റെജി മോഹന്‍, ശരവണ കുമാര്‍ എന്നവരടങ്ങിയ വിദഗ്ധ സംഘമാണ് പ്രസവ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

എസ്.എ.ടിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നവേളയിലാണ് ആദ്യ ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ക്ക് ജന്മമേകിയിരിക്കുന്നത്. ഐ.വി.എഫ്. ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് ഇവിടെ ചികിത്സാ ചെലവ് വളരെ കുറവാണ്. സ്വകാര്യ ആശുപത്രികളില്‍ ഈ ചികിത്സയ്ക്ക് രണ്ട് ലക്ഷം രൂപവരെയാകുമ്പോള്‍ എസ്.എ.ടിയില്‍ ഒരു ലക്ഷം രൂപയേ ചികിത്സയ്ക്കാവൂ. പ്രായം കണക്കിലെടുത്താണ് ചികിത്സാ ചെലവ് നിര്‍ണയിക്കുക. പ്രായം കുറഞ്ഞവര്‍ക്ക് ഏകദേശം അറുപത്തയ്യായിരം രൂപയും പ്രായം കൂടുതലുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും ചെലവ് മാത്രമാണ് വരുന്നത്.

ഐ.സി.എസ്.ഐ. ചികിത്സാ രീതിയിലൂടെ ടെസ്റ്റ് ട്യൂബില്‍ വളര്‍ത്തിയെടുക്കുന്ന ഭ്രൂണത്തിനെ പിന്നീട് ഉപയോഗിക്കുന്ന തരത്തില്‍ സൂക്ഷിച്ചുവെയ്ക്കാനുള്ള സൗകര്യവും എസ്.എ.ടി. ആശുപത്രിയിലുണ്ട്. ഇതിനായി മൈനസ് 120 ഡിഗ്രിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീസറും ലാബിലുണ്ട്. ഐ.വി.എഫ്. ചികിത്സയില്‍ ലെവല്‍ മൂന്ന് തലം വരെയുള്ള സൗകര്യങ്ങള്‍ എസ്.എ.ടിയിലുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ലാബ്. വന്ധ്യതാ ചികിത്സയ്ക്കുള്ള ഒ.പി. ഞായറാഴ്ച ഒഴിച്ചുള്ള എല്ലാ ദിവസവും എസ്.എ.ടിയിലുണ്ട്. 


No comments:

Post a Comment