Saturday 21 December 2013

ഇന്ത്യ പിടിമുറുക്കുന്നു

മൂന്നാം നമ്പറില്‍ ഇറങ്ങിയ ചേതേശ്വര്‍ പുജാര(135 നോട്ടൗട്ട്)യുടെ തകര്‍പ്പന്‍ സെഞ്ച്വറി ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ സമ്മാനിച്ചു. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്ത ഇന്ത്യ ആതിഥേയര്‍ക്കെതിരെ ലീഡ് 320 റണ്‍സായി ഉയര്‍ത്തി. രണ്ടു ദിവസത്തെ കളി ബാക്കിനില്‌ക്കെ ഇന്ത്യ ഏറെക്കുറെ മത്സരത്തില്‍ പിടിമുറുക്കിയ നിലയിലാണ്. ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറി നേടിയിരുന്ന വിരാട് കോലി (77 നോട്ടൗട്ട്) പുജാരയ്ക്ക് തുണയായി ക്രീസിലുള്ളത്. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 191 റണ്‍സ് ചേര്‍ത്തുകഴിഞ്ഞു. സ്‌കോര്‍: ഇന്ത്യ ഒന്നാമിന്നിങ്‌സ് 280, രണ്ടാമിന്നിങ്‌സ് 2ന് 284; ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സ് 244.
                 
ദക്ഷിണാഫ്രിക്കയെ 244 റണ്‍സിന് പുറത്താക്കി 36 റണ്‍സിന്റെ ലീഡു നേടിയ ഇന്ത്യക്ക് രണ്ടാംവട്ട ബാറ്റിങ്ങില്‍ തുടക്കത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായെങ്കിലും പിന്നീട് പിറന്ന രണ്ടു നല്ല കൂട്ടുകെട്ടുകളിലൂടെ ശക്തമായി തിരിച്ചുവന്നു. ഏകദിന പരമ്പരയിലേറ്റ തിരിച്ചടി മറന്ന മട്ടില്‍ കളിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഉജ്വല പ്രകടനമാണ് കാഴ്ചവെക്കുന്നത്. പുജാരയുടെ ആറാം ടെസ്റ്റ് സെഞ്ച്വറിയും ഒന്നാമിന്നിങ്‌സിലെ ഫോം രണ്ടാമിന്നിങ്‌സിലും ആവര്‍ത്തിച്ച വിരാട് കോലിയും ടീമിനെ അതിശക്തമായ നിലയിലേക്ക് ഉയര്‍ത്തിയിരിക്കയാണ്. 221 പന്തുകള്‍ നേരിട്ട പുജാര 18 ബൗണ്ടറികളോടെയാണ് 135 റണ്‍സെടുത്തത്. കോലി 132 പന്തുകളില്‍ ഇതുവരെ എട്ടു ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. മൂന്നാം വിക്കറ്റില്‍ 44.1 ഓവറില്‍ 4.33 റണ്‍ ശരാശരിയിലാണ് കോലി -പുജാര സഖ്യം 191 റണ്‍സ് വാരിയത്.
ലഞ്ചിനു മുമ്പ് ഫാസ്റ്റ്ബൗളര്‍ മോണെ മോര്‍ക്കല്‍ പരിക്കേറ്റ് പുറത്തായത് ആതിഥേയര്‍ക്ക് കനത്ത തിരിച്ചടിയായി. രണ്ടാം വിക്കറ്റില്‍ പുജാരയും മുരളി വിജയും ചേര്‍ന്ന് 70 റണ്‍സിന്റെ കൂ്ട്ടുകെട്ടുയര്‍ത്തി.ആറിന് 213 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് 31 റണ്‍സ് കൂടി ചേര്‍ത്തതോടെ അവസാനിച്ചു. വെള്ളിയാഴ്ച ലഞ്ചിനു മുമ്പ് വീണ നാലു വിക്കറ്റുകളില്‍ മൂന്നെണ്ണവും കൈക്കലാക്കിയ പരിചയസമ്പന്നനായ സഹീര്‍ ഖാനാണ് ആതിഥേയരുടെ ചെറുത്തുനില്പിന് വിരാമമിട്ടത്. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ പിഴുത വെര്‍നോണ്‍ ഫിലാന്‍ഡര്‍ ബാറ്റുകൊണ്ടും ഇന്ത്യക്ക് പ്രഹരമേല്പിച്ചു.
59 റണ്‍സ് നേടിയ ഫിലാന്‍ഡര്‍ ആതിഥേയരുടെ സ്‌കോറര്‍മാരില്‍ രണ്ടാം സ്ഥാനത്തുമെത്തി. ഫിലാന്‍ഡറെ പുറത്താക്കി സഹീറാണ് മൂന്നാംദിനം ആതിഥേയര്‍ക്ക് ആദ്യ പ്രഹരമേല്പിച്ചത്. പിന്നീട് തുടരെ വിക്കറ്റുകള്‍ വീണു. സ്റ്റെയ്‌നിനെ പുറത്താക്കി ഇഷാന്ത് ശര്‍മയും മോര്‍ക്കലിനെ ക്ലീന്‍ ബൗള്‍ ചെയ്ത് സഹീര്‍ഖാനും നാലു വിക്കറ്റ് തികച്ചു.

സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാമിന്നിങ്‌സ് 280
ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സ് :
സ്മിത്ത് എല്‍ബിഡബ്ല്യു സഹീര്‍ 68, പീറ്റേഴ്‌സണ്‍ എല്‍ബിഡബ്ല്യു ഇഷാന്ത് 21, അംല ബി ഇഷാന്ത് 36, കാലിസ് എല്‍ബിഡബ്ല്്യ ഇഷാന്ത് 0, ഡിവില്ലിയേഴ്‌സ് എല്‍ബിഡബ്ല്യു ഷാമി 13, ഡുമിനി സി വിജയ് ബി ഷാമി 2, ഡുപ്ലെസി സി ധോനി ബി സഹീര്‍ 20, ഫിലാന്‍ഡര്‍ സി അശ്വിന്‍ ബി സഹീര്‍ 59, സ്റ്റെയ്ന്‍ സി രോഹിത് ബി ഇഷാന്ത് 10, മോര്‍ക്കല്‍ ബി സഹീര്‍ 7, താഹിര്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 8, ആകെ 75.3 ഓവറില്‍ 244ന് പുറത്ത്. വിക്കറ്റുവീഴ്ച: 1-37, 2-130, 3-130, 4-130, 5-145, 6-146, 7-226, 8-237, 9-239, 10-244.ബൗളിങ്: സഹീര്‍ ഖാന്‍ 26.3-6-88-4, മുഹമ്മദ് ഷാമി 18-3-48-2, ഇഷാന്ത് ശര്‍മ 25-5-79-4, അശ്വിന്‍ 6-0-25-0.
ഇന്ത്യ രണ്ടാമിന്നിങ്‌സ് :ധവിന്‍ സി കാലിസ് ബി ഫിലാന്‍ഡര്‍ 15, വിജയ് സി ഡിവില്ലിയേഴ്‌സ് ബി കാലിസ് 39, പുജാര നോട്ടൗട്ട് 135, കോലി നോട്ടൗട്ട് 77, എക്‌സ്ട്രാസ് 18, ആകെ 78 ഓവറില്‍ 2ന് 284.വിക്കറ്റുവീഴ്ച: 1-23, 2-93.ബൗളിങ്: സ്‌റ്റെയ്ന്‍ 21-4-64-0, ഫിലാന്‍ഡര്‍ 18-5-53-1, മോര്‍ക്കല്‍ 2-1-4-0, കാലിസ് 14-4-51-1, താഹിര്‍ 11-0-55-0, ഡിവില്ലിയേഴ്‌സ് 1-0-5-0, ഡുമിനി 11-0-42-0.

ഫിലാന്‍ഡര്‍ക്ക് അതിവേഗം 100 വിക്കറ്റ്

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ(15) രണ്ടാമിന്നിങ്‌സില്‍ ജാക്ക് കാലിസിന്റെ കൈകളിലെത്തിച്ച് ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളറെന്ന റെക്കോഡ് സ്വങ് ബൗളര്‍ വെര്‍നോണ്‍ ഫിലാന്‍ഡര്‍ സ്വന്തമാക്കി. 19 ടെസ്റ്റുകളിലാണ് ഫിലാന്‍ഡര്‍ ഈ നേട്ടം കൈവരിച്ചത്. 20 ടെസ്റ്റുകളില്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ സ്ഥാപിച്ച റെക്കോഡാണ് ഫിലാന്‍ഡര്‍ക്കു മുന്നില്‍ വഴിമാറിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റെടുക്കുന്ന ആറാമത്തെ ബൗളര്‍കൂടിയാണ് ഫിലാന്‍ഡര്‍.

മോര്‍ക്കലിന് പരിക്ക്, ആതിഥേയര്‍ക്ക് തിരിച്ചടി

ഫീല്‍ഡു ചെയ്യുന്നതിനിടെ പരിക്കേറ്റ് ഫാസ്റ്റ്ബൗളര്‍ മോണെ മോര്‍ക്കല്‍ പുറത്തായത് ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടിയായി. ആതിഥേയരുടെ വിജയ പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമായി ഈ പരിക്കെന്ന് പിന്നീട് മത്സരത്തില്‍ തെളിയുകയും ചെയ്തു. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഏറ്റവുമധികം ഭീഷണിയുയര്‍ത്തിയത് മോര്‍ക്കലായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ മോര്‍ക്കലിന്റെ കുത്തിയുയര്‍ന്ന പന്തുകള്‍ എങ്ങനെ നേരിടണമെന്നറിയാതെ ബാറ്റ്‌സ്മാന്മാര്‍ ശരിക്കും ഉഴറിയിരുന്നു.

മൂന്നാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയാന്‍ നാലു പന്തുകള്‍ മാത്രം ബാക്കിനില്‌ക്കെയായിരുന്നു മോര്‍ക്കല്‍ പരിക്കേറ്റു മടങ്ങിയത്. ഓടിവന്ന് പന്ത് ഫീല്‍ഡു ചെയ്യുന്നതിനിടെ കാല്‍ മടിഞ്ഞ് മോര്‍ക്കല്‍ ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. ടീമംഗങ്ങളുടെ സഹായത്തോടെ കളിക്കളം വിട്ട മോര്‍ക്കലിന് ഈ മത്സരത്തില്‍ ബൗള്‍ ചെയ്യാനാവില്ലെന്ന് ടീം മാനേജുമെന്റെ അറിയിച്ചു.

No comments:

Post a Comment