Thursday, 20 March 2014

ഇന്ത്യയ്ക്ക് ആശ്വാസജയം ഇന്ത്യ നാളെ പാകിസ്താനെതിരെ

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ബുധനാഴ്ച ഇന്ത്യ 20 റണ്‍സിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. ആദ്യ സന്നാഹത്തില്‍ ശ്രീലങ്കയോട് തോറ്റ ഇന്ത്യയുടെ തിരിച്ചുവരവായി ഈ വിജയം. വിരാട് കോലി(48 പന്തില്‍ പുറത്താവാതെ 74)), സുരേഷ് റെയ്‌ന(31 പന്തില്‍ 54) എന്നിവരുടെ അര്‍ധശതകങ്ങളുട കരുത്തില്‍ 178 റണ്‍സ് നേടിയ ടീം ഇന്ത്യ എതിരാളികളുടെ സ്‌കോര്‍ 158 റണ്‍സിലൊതുക്കി. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 4ന് 178; ഇംഗ്ലണ്ട് 20 ഓവറില്‍ 6ന് 158.

ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ ഇംഗ്ലണ്ടിനെതിരായ വിജയം ടീം ഇന്ത്യയ്ക്ക് കൂടുതല്‍ ആത്മവിസ്വാസം പകരും. വെള്ളിയാഴ്ച ഇന്ത്യയും പാകിസ്താനും തമ്മിലാണ് ഉദ്ഘാടന മത്സരം.

മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച റെയ്‌ന വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആറു ബൗണ്ടറിയും രണ്ടു സിക്‌സറുമുള്‍പ്പെടെ 54 റണ്‍സ് നേടിയ റെയ്‌ന നാല് ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ മോയീന്‍ അലി(38 പന്തില്‍ 46), ഓപ്പണര്‍ മൈക്കല്‍ ലുംബ് (25 പന്തില്‍ 36), ജോസ് ബട്‌ലര്‍(18 പന്തില്‍ 30) എന്നിവര്‍ പൊരുതിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല. ഇന്ത്യയ്ക്കുവേണ്ടി ജഡേജ 23 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു. അശ്വിന്‍, ഭുവനേശ്വര്‍, മുഹമ്മദ് ഷാമി എന്നിവരും ഓരോ വിക്കറ്റു വീഴ്ത്തി.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനുവിട്ട ഇംഗ്ലണ്ട് നായകന്‍ ഇയന്‍ മോര്‍ഗന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 39 റണ്‍സെത്തുമ്പോഴേക്കും ഓപ്പണര്‍മാരായ രോഹിത് ശര്‍മ(5), ശിഖര്‍ ധവാന്‍(14), യുവരാജ് സിങ്(1) എന്നിവര്‍ പുറത്തായത് ടീം ഇന്ത്യയ്ക്ക് പ്രഹരമായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലിറെയ്‌ന സഖ്യം പോരാട്ടം ഇംഗ്ലണ്ട് ക്യാമ്പിലേക്ക് നയിച്ചു. 8.5 ഓവറില്‍ 81 റണ്‍സ് വാരിയ സഖ്യം ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 15ാം ഓവറിലെ അഞ്ചാം പന്തില്‍ റെയ്‌ന പുറത്താവുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 120 റണ്‍സെത്തിയിരുന്നു. 31 പന്ത് നേരിട്ട റെയ്‌ന ആറു ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെയാണ് 54 റണ്‍സെടുത്തത്. റെയ്‌നക്ക് പകരമെത്തിയ നായകന്‍ മഹേന്ദ്രസിങ് ധോനി (14 പന്തില്‍ 21*) കോലിക്ക് ഉറച്ച പിന്തുണ നല്കി. തുടക്കത്തില്‍ ശ്രദ്ധാപൂര്‍വം കളിച്ച കോലി റെയ്‌ന പുറത്തായതോടെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. 48 പന്തില്‍ എട്ടു ബൗണ്ടറികള് അടങ്ങുന്നതായിരുന്നു കോലിയുടെ 74. ധോനി ഒരു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു.
പാകിസ്താന് തോല്‍വി; ദക്ഷിണാഫ്രിക്ക,ഓസീസ്, വിന്‍ഡീസ് ജയിച്ചു


ബുധനാഴ്ച നടന്ന മറ്റു സന്നാഹ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസും വിജയം കണ്ടു. ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റിന് പാകിസ്താനെ തോല്പിച്ചപ്പോള്‍ (പാകിസ്താന്‍ 17.3 ഓവറില്‍ 71ന് പുറത്ത്; ദക്ഷിണാഫ്രിക്ക 14 ഓവറില്‍ 2ന് 72)ഓസീസ് മൂന്നു റണ്‍സിന് ന്യൂസീലന്‍ഡിനെയും (ഓസ്‌ട്രേലിയ 7ന് 200; ന്യൂസീലന്‍ഡ് 9ന് 197) വിന്ഡീസ് 33 റണ്‍സിന് ശ്രീലങ്കയെ തോല്പിച്ചു (വിന്‍ഡീസ് 5ന് 172; ലങ്ക 19.2 ഓവറില്‍ 139ന് പുറത്ത്).

No comments:

Post a Comment